പ്രവാസികളുടെ പുനരധിവാസത്തിന് കോളേജ് ഹോസ്റ്റലുകള്‍ വിട്ടുനല്‍കുമെന്ന് പാല രൂപത

Spread the love

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുവാന്‍ കോളേജ് ഹോസ്റ്റലുകളും മിഷന്‍ ലീഗിന്റെ മാതൃഭവനവും വിട്ടുതരാന്‍ ഒരുക്കമാണെന്ന് പാല രൂപത. രൂപതയുടെ കീഴിലുള്ള സെന്‍റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന്റെ സെന്‍റ് മേരീസ് ഹോസ്റ്റല്‍, സെന്‍റ് തോമസ് ഹോസ്റ്റല്‍, ഭരണങ്ങാനത്തു സ്ഥിതി ചെയ്യുന്ന മിഷന്‍ ലീഗിന്റെ മാതൃഭവനവും വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രസ്താവിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ‘കാദെഷ് ബര്‍ണയ തീരുമാനങ്ങള്‍ എടുക്കേണ്ട സ്ഥലവും സമയവും’ എന്ന തലക്കെട്ടോട് കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രവാസികളെ സംബന്ധിച്ച് ഒരു അനിശ്ചിതാവസ്ഥ നിലവിലുണ്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചാലും വിമാനസർവീസുകൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന അനേകരുണ്ട്. പ്രത്യേകിച്ച് നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് എത്രയുംവേഗം അതിനു വേണ്ട ക്രമീകരണങ്ങൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കൂടിയാലോചിച്ച് അതിനായി നോർക്കയിലെ എംബസി മുഖേന രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കണം. ആശങ്കയിൽ കഴിയുന്ന പ്രവാസികളെ ലോക് ഡൗൺ കഴിയുമ്പോൾ നാട്ടിൽ എത്തിക്കേണ്ടതാണ്. പ്രത്യേകിച്ചും ഗർഭിണികൾ കുട്ടികൾ വിസിറ്റിംഗ് വിസയിൽ പോയവർ, വയോജനങ്ങൾ. പ്രവാസികൾക്ക് നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം അവരുടെ അവകാശമാണ്.

അവർ ഈ നാടിന്റെ അഭിവാജ്യ ഘടകമാണ്. അവരെ തിരിച്ചെത്തിക്കാൻ പരിശ്രമിക്കുന്നത് അവരോട് കാണിക്കുന്ന ഔദാര്യമായി സർക്കാർ കാണേണ്ടതില്ല. അവരുടെ അധ്വാനത്തിന് ഫലം ആണ് ഇന്ന് നാട്ടിൽ കാണുന്ന പലതും. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് നാട്ടിലെത്താനുള്ള താല്പര്യക്കാർ കൂടുതൽ ഉള്ളത് എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. അതും നിയന്ത്രണാതീതമായ രീതിയിൽ കാണാൻ സാധ്യതയില്ല. അവരുടെ ആഗ്രഹത്തോടെ നിഷേധാത്മക നടപടികൾ സ്വീകരിക്കുന്നത് ശരിയല്ല. വിദേശത്ത് കിടന്ന് പ്രയാസപ്പെടുന്നവരെ കഴിവതും വേഗം നാട്ടിലെത്തിക്കാൻ സർക്കാരിന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

അവർ തിരിച്ചു വരുമ്പോൾ വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കണം. രോഗലക്ഷണമോ സാധ്യതയോ ഉള്ളവർക്ക് ക്വാറന്റൈനുവേണ്ടി താമസസൗകര്യങ്ങൾ കൊടുക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. പ്രവാസികൾ തിരികെ എത്തുമ്പോൾ പാലാ രൂപതയിലെ മൂന്ന് സ്ഥാപനങ്ങൾ ക്വാറന്റൈൻ കാല താമസത്തിനായി വിട്ടു തരാനും തയ്യാറാണെന്ന് പ്രസ്താവനയില്‍ പറയുന്നു.